Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, July 24, 2011

"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...

"നീ  ഒന്ന് വായടക്കുമോ"ഒരു അഞ്ചു മിനിറ്റ് മിണ്ടാതിരുന്നാല്‍ നിനക്കെന്തെങ്കിലും സംഭവിക്കുമോ ? ചെറുപ്പം മുതല്‍ ഞാന്‍ കേട്ട് മടുത്ത വാക്കുകള്‍ എന്‍റെ സംസാരം ഇത്രക്ക് മുഷിപ്പിക്കുന്നുവോ ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു !! ഉത്തരം പലപ്പോഴും ഇറ്റിവീഴുന്ന മിഴിനീര്‍ തുള്ളികള്‍ മാത്രമായിരുന്നു. കാരണം, എന്നെ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കിടയിലെ   ഈ ജീവിതം  എനിക്കെന്നേ മടുത്തിരുന്നു. പിന്നെ അതെനിക്കൊരു ശീലമായി.

                                               പിന്നീട്.. ഒരു പാട് കാലത്തിനുശേഷം എന്നെ കേള്‍ക്കാന്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടി. ഞാനെത്ര പറഞ്ഞാലും മതിവരാത്ത പോലെ വീണ്ടും ആര്‍ത്തിയോടെ പറയുമ്പോള്‍, എത്ര കേട്ടിട്ടും മതിവരാത്ത പോലെ " എന്നിട്ട് " എന്ന ചോദ്യവുമായി അവന്‍ എന്നെ കേട്ടുകൊണ്ടേയിരുന്നു. എന്‍റെ സന്തോഷത്തിന് അതിരില്ലാതെയായി. ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു. മഴയും ,പൂവും ,മലയും ,പുഴയും എന്ന് വേണ്ട ഈ ഭൂമിയിലെ എല്ലാത്തിനെ കുറിച്ചും ഞങ്ങള്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞപ്പോള്‍ പലപ്പോഴും ഞങ്ങള്‍ രണ്ടു പക്ഷക്കാരായി. അത് പറഞ്ഞു നിര്‍ത്തുന്നിടം മുതല്‍ ഞങ്ങള്‍ വീണ്ടും ഒന്നായി. കഥകള്‍ കവിതകള്‍ എല്ലാം എല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്തു.എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി 'മാധവികുട്ടി' മുതല്‍ അവന്‍റെ പ്രിയപ്പെട്ട നേതാവ് വരെ ഞങ്ങളുടെ നാവുകള്‍ക്ക് ശക്തി പകര്‍ന്നു.എന്നിട്ടും എന്‍റെയുള്ളില്‍ വേവലാതിയായിരുന്നു. എന്നെ മുഷിഞ്ഞു കാണുമോ എന്ന ഭയമായിരുന്നെനിക്ക്. എന്നാലവന്‍ സംശയത്തിനൊരു അണുവിട  നല്‍കാതെ  കേട്ട് കൊണ്ടേയിരുന്നു.

                                       ഇടക്കെപ്പോഴോ ശബ്ദം വല്ലാതെ ഇടറി!! കൂടുതല്‍ സംസാരിച്ചിട്ടാണെന്നും പറഞ്ഞു വീട്ടുകാര്‍ വഴക്ക് പറഞ്ഞു (പണ്ടേ അതങ്ങിനെ ആയിരുന്നല്ലോ ) പക്ഷെ, അവന്‍ പറഞ്ഞു : "നിന്‍റെ സ്വരം വല്ലാതെ ഇടറുന്നു നീ ഒന്ന് പോയി ഡോക്ടറെ കാണിക്ക്". അധികം കാത്തിരിക്കേണ്ടി വന്നില്ല. "ശബ്ദത്തിനു വിശ്രമം കൊടുക്കണം "എന്ന ഉപദേശം കിട്ടി. പിന്നെ എനിക്ക് വിരസതയുടെ നാളുകളായിരുന്നു. അസുഖം മാറാതെ സംസാരിക്കേണ്ട എന്നു  പറഞ്ഞവനെന്നെയകറ്റി നിര്‍ത്തി. അതെനിക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു. ഇപ്പോള്‍ അനുഭവിക്കുന്ന വേദനയെക്കാളും അപ്പുറത്തായിരുന്നു അതെനിക്ക്. വീണ്ടും പലതവണ കയറിയിറങ്ങി ആശുപത്രിയുടെ വാതിലുകള്‍. പിന്നെ, താമസം മരുന്ന് മണക്കുന്ന ഇടുങ്ങിയ ഈ നാലു ചുവരുകള്‍ക്കുള്ളിലേക്ക് പറിച്ചു നടപെട്ടു. ഇവിടെ പക്ഷെ ഞാന്‍ എത്ര "ഭാഗ്യവതി ". എനിക്ക് ഇത് വരെ  കാണാന്‍ കഴിയാതെ പോയ ഒരു ലോകം ! പക്ഷെ ഞാന്‍ കാണേണ്ടിയിരുന്ന ഒരു ലോകം. അതാണെനിക്കീ കാന്‍സര്‍ വാര്‍ഡ്‌!!

                                     ചേച്ചി എന്താ വായിക്കുന്നേ ? എന്നെ ചിന്തകളില്‍  നിന്ന് ഉണര്‍ത്തിയത് 'ചിന്നുമോളുടെ' ചോദ്യമായിരുന്നു. ഒരു കഥാപുസ്തകമാണ് മോളു. ഞാന്‍ സ്നേഹത്തോടെ അവളെ എടുത്തു എന്‍റെ കട്ടിലിന്‍റെ അരികിലിരുത്തി. പേവാര്‍ഡ്‌ എടുക്കാം എന്ന് കുറെ പറഞ്ഞതാണ് വീട്ടുകാര്‍. എനിക്ക് പക്ഷെ ഇവിടമായിരുന്നു സന്തോഷം. ഒന്നുമില്ലേലും ഈ മോളുടെ കൂടെ ഇരിക്കല്ലോ..അത്രയേ ഞാന്‍ ഓര്‍ത്തുള്ളൂ. ."എനിക്കും പറഞ്ഞു തരുമോ അതിലെ കഥ "ചിന്നു മോള്‍ വീണ്ടും. എത്ര കഥ പറഞ്ഞാലും മതിവരാത്ത ആളാണീ ചേച്ചി എന്നവള്‍ക്കറിയില്ലല്ലോ.! ഇന്ന് പക്ഷെ ചേച്ചിക്ക് മിണ്ടാന്‍ വയ്യ. വേദന അസഹ്യമാകുമ്പോള്‍ വാവിട്ട് കരയാനല്ലാതെ ഇന്നീ ചേച്ചി വായ തുറക്കാറില്ലെന്നു പാവം കുഞ്ഞിനറിയില്ലല്ലോ.
                             
         സിസ്റ്റര്‍ ചിന്നു മോളെ കൊണ്ടുപോകാനായി വന്നു.  ഇനി അവള്‍ടെ കരച്ചില്‍ കേള്‍ക്കണം.എനിക്ക് വയ്യ. ഞാന്‍ ചെവി പൊത്തിപ്പിടിച്ചു. ഇന്നവള്‍ നാളെ ഞാന്‍..! ഈ ചികിതസകള്‍ എല്ലാം മതിയായിരിക്കുന്നു. വീട്ടില്‍ പോണം. പല തവണ ഡോക്ടറോട്‌ ചോദിച്ചതാണ് ആദ്യമൊന്നും സമ്മതിച്ചില്ല. അവസാനം, വാശി പിടിച്ചു ഞാനത്  നേടിയെടുത്തു.എന്‍റെ വീട്ടില്‍ കിടന്നാകണം എല്ലാം അവസാനിക്കേണ്ടത്.അതാണെന്‍റെ  ഇനിയവശേഷിക്കുന്ന ഒരു മോഹം.

                          നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു ഞാന്‍. സമ്മതം കിട്ടി എന്നറിഞ്ഞപ്പോള്‍ തന്നെ ഉടുപ്പുകള്‍ അടുക്കിവെച്ചു. യാത്ര ചോദിയ്ക്കാന്‍ ഒരു പാട് പേരുണ്ട്. ഇന്നലെ അഡ്മിറ്റ്‌ ചെയ്ത ദേവു അമ്മ മുതല്‍, വന്ന അന്ന് മുതല്‍ കൂടെ ഉണ്ടായിരുന്ന വിമല്‍ വരെ..ആരും കരഞ്ഞില്ല. കാരണം, ഇവിടെ ഒരാളും എത്തിപ്പെടല്ലേ എന്ന് തന്നെയാണെല്ലാവരും ആഗ്രഹിക്കുന്നത് എന്നത് തന്നെ.. വിമല്‍ പറഞ്ഞു "സോനു എന്നെങ്കിലും ഒരിക്കല്‍ ഇവിടുന്നു മോചനം ഉണ്ടെങ്കില്‍ ഞാന്‍ വരാം നിന്നെ കാണാന്‍. അന്ന് നിന്‍റെ  കൂടെ നിന്‍റെ കഥകള്‍ എഴുതുന്ന കൂടുകാരനും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കാം" ഒന്ന് ചിരിച്ചു ..നിര്‍വികാരതയോടെ
                                                      പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു.  ഒരു ഒളിച്ചോട്ടം പോലെ വേഗത്തില്‍ അതിവേഗത്തില്‍.. പക്ഷെ, മുന്നിലൂടെ ഒരു സ്ട്രെക്ചെര്‍ കടന്നു പോയപ്പോള്‍ നില്‍ക്കാതെ കഴിഞ്ഞില്ല. പിന്നാലെ കണ്ണിലൂടെ ചോരയൊലിക്കുന്ന രൂപത്തില്‍ നില്‍ക്കുന്ന ചിന്നുവിന്‍റെ അമ്മയെ കണ്ടപ്പോള്‍ തലകറങ്ങി. ആ കുഞ്ഞു മുഖം ഒന്ന് കണ്ടു അവസാനമായി. അഞ്ചു വയസ്സാണ് അവളുടെ പ്രായം. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂ കണക്കെ അവളെന്‍റെ മുന്നില്‍ ചിരിതൂകി നില്‍ക്കുന്നുവിപ്പോഴും. കഥപറഞ്ഞു തരുമോന്നു ചോദിച്ചു  ചിന്നുമോളിനി വരില്ല. ചേച്ചിയുടെ ദീനം മാറട്ടെ... എന്നിട്ട്  മോളുന് ഒരു നൂറു കഥ പറഞ്ഞു തരാം ഈ ചേച്ചി, എന്നിനി കള്ളം പറയേണ്ടിയും വരില്ല. മനസ്സ്  ഒരു നിമിഷം നിശ്ചലമായി.

                                   കാണാന്‍ വരുന്നവരുടെ തിരക്കായിരുന്നു കുറെ നേരം. ഇപ്പോള്‍ ഞാന്‍ സംസാരിക്കാത്ത സങ്കടമാണെല്ലാവര്‍ക്കും. ഞാനൊന്നു മിണ്ടാതിരിക്കാന്‍ പണ്ടിവരെല്ലാം  ഒള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നോ ? അറിയാതെ ഒരു ശങ്ക... "ഏയ്‌ ..അങ്ങിനെ ഒന്നും ഉണ്ടാവില്ല " ഞാനെന്നെ തന്നെ സമാധാനിപ്പിച്ചു. ലാപ്ടോപ് ആകെ പൊടിപിടിച്ചു കിടക്കുകയാണ്. എന്‍റെ ഓര്‍മ്മകള്‍ പോലെ..ഈയിടെ  ഒന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറില്ല. എല്ലാം അങ്ങിനെ പൊടിപിടിച്ചു കിടക്കട്ടെയെന്നു കരുതിയെങ്കിലും  നിയന്ത്രിക്കാനായില്ല എനിക്കെന്‍റെ മനസ്സിനെ..
                                സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ് എന്‍റെ മുറിയില്‍ ഞാന്‍ മാത്രമായി. വേഗം ലാപ്ടോപ് ഓണ്‍ ചെയ്തു.അവനുണ്ടാകുമോ.? അറിയില്ല. മനസ് വല്ലാതെ പിടച്ചു.ആശുപത്രിയില്‍ കിടന്നപ്പോള്‍ രണ്ടു തവണ ഞാന്‍ മെസ്സേജ് അയച്ചിരുന്നു. മറുപടി ഒന്നും കിട്ടാതിരുന്നപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആധിയായിരുന്നു. എന്തെ ഒന്ന് വിളിച്ചില്ല..? പലപ്പോഴും ഓര്‍ത്തു. തിരക്കായിക്കാണും,അങ്ങിനെ സമാധാനിച്ചു ഞാന്‍. അത്രയ്ക്ക് തിരക്കുണ്ടാകുമോ മനസ്സ് പലപ്പോഴും സംശയാലുവായി "എന്‍റെ സോനു നിന്‍റെ കഥകള്‍ കേള്‍ക്കാത്ത ദിവസം എനിക്ക് പൂക്കള്‍ വിരിയാത്ത പ്രഭാതം പോലെ" എന്നെത്ര തവണ പറഞ്ഞിരിക്കുന്നു. എന്നിട്ടുമെന്തേയൊന്നു വിളിച്ചില്ല ?? മനസ്സ് കലുഷമായി. തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങി..ശാന്തമായ കടല്‍ പെട്ടെന്ന് ക്ഷുഭിതമായി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഒന്നിച്ചുയര്‍ന്നു !

                           ഉണ്ട്.ആള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ദൈവമേ നീ എത്ര മഹാന്‍! വേഗം ഒരു ഹായ് അടിച്ചു. കുറച്ചു നേരത്തേക്കൊരു മറുപടിയും കണ്ടില്ല. എന്തേ  തിരക്കിലാണോ.. ? വീണ്ടും ചോദിച്ചു. മറുപടി വന്നു "ബിറ്റ് ബിസി ,ഐ വില്‍ ക്യാച്ച് യു ലെടെര്‍". മനസ്സിന്‍റെ താളം തെറ്റുന്നുവോ..? ഭൂമി കീഴ്മേല്‍ മറിയുന്നുവോ ? തൊണ്ട വരണ്ടു. എന്നിട്ടും കാത്തിരുന്നു. തിരക്കൊഴിഞ്ഞിട്ട് വരാതിരിക്കില്ല. മനസ്സ് കൊച്ചുകുട്ടിയെ പോലെ വാശിപിടിച്ചു. ചിന്നു മോളെ ഓര്‍ത്തു, കാന്‍സര്‍ വാര്‍ഡ്‌ ഓര്‍ത്തു .വേണ്ടിയിരുന്നില്ല .വരേണ്ടിയിരുന്നില്ല ..അവിടെ തന്നെ മതിയായിരുന്നു. അല്ലെങ്കില്‍, ആ കുഞ്ഞു മോള്‍ക്ക്‌ പകരം ദൈവത്തിന് എന്നെ എടുത്തൂടയിരുന്നോ ? പലതും ഓര്‍ത്തു. അവസാനം തിരികെ പോകാമെന്ന് തീരുമാനിച്ചു അവിടെയാകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല. തന്നെക്കാള്‍ വേദനിക്കുന്ന കുറെ ആള്‍ക്കാര്‍ക്കിടയില്‍  ഒന്നും ഓര്‍ക്കാതെ ..ഒന്നും അറിയാതെ ,സാവധാനം വേദനയില്ലാത്ത ലോകത്തേക്കെനിക്ക് യാത്രയാകാം.

                         ലാപ്‌ ടോപ്‌ അടക്കുവാനൊരുങ്ങുമ്പോള്‍ ഒരു മെസ്സേജ് കണ്ടു "സോനു ശബ്ദത്തിന്‍റെ ലോകമാണിത്  ചാറ്റിങ്.  ഇവിടെ സ്നേഹത്തിനോ  ആത്മാര്‍ത്ഥതക്കോ  സ്ഥാനം കുറവാണ്. ശബ്ദമില്ലാതെ നീ എങ്ങിനെ എന്നോട് സംസാരിക്കും..? ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്നെ ഓര്‍ത്തു ഞാനെന്തിനെന്‍റെ സമയം കളയണം..? .നീ എനിക്ക് കൂടെ ഉണ്ടായിരുന്നപ്പോള്‍ പ്രിയപ്പെട്ടവളായിരുന്നു. അന്ന് പക്ഷെ, നിന്നെയായിരുന്നില്ല നിന്‍റെ  ശബ്ദത്തെയായിരുന്നു ഞാനിഷ്ടപ്പെട്ടത് . ഇന്ന് നിനക്കത് നഷ്ടമായിരിക്കുന്നു.  നിന്നോടുള്ള എന്‍റെ  ഇഷ്ടവും മരിച്ചിരിക്കുന്നു.

                     ‍"ജീവിക്കുക നീ ഇനിയുമീ ഭൂവില്‍" ...,
                      ഓര്‍ക്കാതിരിക്കുക നീ ഇനിയുമീ എന്നെ ...."

                              മരുന്ന് മണക്കുന്ന ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാനിന്നു സ്വസ്ഥ. ആരോടും പരാതിയില്ല പരിഭവമില്ല. വേദന അസഹ്യമാകുമ്പോള്‍ പോലും ഇന്ന് ഞാന്‍ വാവിട്ട് കരയാറില്ല. അതിനായ് പോലും ഞാനെന്‍റെ  നാവ് ചലിപ്പിക്കാറില്ല. ഇന്നെനിക്ക് നന്ദി ദൈവത്തോട് മാത്രം.. ഇങ്ങനെ ഒരു രോഗം എനിക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്നേഹിച്ചു സ്നേഹിച്ചവസാനം ഞാനെന്‍റെ  ജന്മം വെറുതെ ആക്കിയേനെ .....കളഞ്ഞേനെ ഞാനെന്‍റെയീ  ജന്മമൊരു പാഴ്ജന്മമായ് !
                        അവധി കാത്തിരിക്കുന്ന കുറ്റവാളിയെ പോലെ ജീവിതം മടുപ്പായി തുടങ്ങിയപ്പോള്‍ ഞാനിതിനെ എങ്ങിനെ ജീവിച്ചു തീര്‍ക്കാം എന്നാലോചിച്ചു.  പിന്നെ , തീരുമാനിച്ചു. കാന്‍സര്‍ വാര്‍ഡില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള്‍..!! അവര്‍ക്കൊരു കൈ താങ്ങാവാനായാല്‍ ഈ ജന്മം സഫലമാക്കാം.. എന്നൊരു തോന്നല്‍. പിന്നെ സിസ്റ്റര്‍മാരുടെ കൂടെ അതിനുള്ള ശ്രമമായി.ആര്‍ക്കുമൊരു ഭാരമാവാതെ ഇതൊന്നു തീരുന്നവരെ ഇങ്ങനെ പോണം..ശേഷം, പൂക്കളുടെ ലോകത്തേക്ക് യാത്രയാവണം അതുവരേക്കും എല്ലാവര്‍ക്കും നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ....സ്നേഹത്തോടെ ...