Wednesday, February 23, 2011

'എന്‍റെ മാത്രം പൂക്കാലം'

നഷ്ട സ്വപനങ്ങളുടെ ഭാണ്ഡം പേറി വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പേന വീണ്ടും ചലിച്ചു തുടങ്ങുന്നു. ഒരിക്കലും ഞാന്‍ നിനച്ചില്ല. ഇതിങ്ങിനെ വന്നു ഭവിക്കുമെന്ന്. കാരണം, പ്രണയം ഉണ്ടെങ്കിലേ എന്നിലെ എഴുത്താണി ചലിക്കൂവെന്ന മിഥ്യാ ധാരണയില്‍ നിലച്ചു പോയ എന്‍റെ ശ്വാസത്തെ വീണ്ടും തുടിക്കുവാന്‍ പ്രേരിപ്പിച്ചത് ആരാണ്..? "തിട്ടമായൊരുത്തരമില്ലെനിക്കിതിന് " എന്നാല്‍, ഇപ്പോള്‍ എന്‍റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറിക്കുന്ന ഈ നോവോ അതോ, കഴിയും നിനക്കെന്നോതി ആത്മ വിശ്വാസത്തെ എന്നിലൂട്ടിയ എന്‍റെ സുഹൃത്തോ.. അതോ, ഈ മരുഭൂമിയിലെ ഊഷരമായ ജീവിത പരിസരത്തു നിന്നും രക്ഷപ്പെടാന്‍ കൊതിക്കുന്ന ഈ ഭ്രാന്തന്‍ മനസ്സോ..? എന്തുമായിക്കൊള്ളട്ടെ, ഇവക്കുള്ള ഉത്തരമായി ഞാനിതാ എഴുതി തുടങ്ങുന്നു. ഇന്നലെകളിലേക്ക് കണ്ണയച്ചു കൊണ്ട്......

പിറകോട്ട് പിറകോട്ട് ഒരുപാട് പിറകോട്ട്. എന്നിട്ടിപ്പോള്‍ ഞാനെത്തി നില്‍ക്കുന്നു ആ കൊന്നപൂത്ത മരച്ചുവട്ടില്‍. വയ്യ, ഇനിയും പിറകോട്ട് നടക്കാന്‍ എനിക്ക് വയ്യ...!! അല്ലെങ്കിലും പണ്ട് മുതല്‍ക്ക് തന്നെ ഈ 'കണികൊന്ന'യെന്നെ പിടിച്ചു നിര്‍ത്തുമായിരുന്നുവല്ലോ..? ഇവിടെ നിന്നും ഒന്നനങ്ങാന്‍ പോലുമാവാതെ നിന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നുവല്ലോ.?
'എന്‍റെ മാത്രം പൂക്കാലം'.

ഒരടി പിറകോട്ടോ മുന്നോട്ടോ ഓര്‍മ്മയെ നടത്താന്‍ എനിക്കുവയ്യാ.. സാധിക്കുമോ എനിക്കിവിടം വിട്ടു പോവ്വാന്‍..? കാലാന്തരത്തില്‍ മറഞ്ഞു പോയ ആ പൂക്കാലം തിരിച്ചു പിടിക്കാനായെങ്കില്‍ എന്നു ഞാന്‍ വെറുതെ മോഹിച്ചു പോകുന്നു.!!
ഇല്ല. എന്‍റെ ശരീരത്തിന്നാവില്ല. കാരണം, വെള്ളി കണ്ട മുടിയും, ചുളിവു വീണു തുടങ്ങിയ തൊലിയും, ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ ജീവിതവും ശേഷിപ്പായുള്ള എനിക്ക് പോയ കാലത്തെ കയ്യെത്തിപ്പിടിക്കാനാകുമോ...?
ഇല്ല..... എന്തിന്, ഇന്നിനെ പോലും കാണാന്‍ എന്‍റെ കണ്ണുകളുടെ കാഴ്ച മങ്ങിയിരിക്കുന്നു. എങ്കിലും എന്‍റെ മനസ്സു വല്ലാതെ വിസമ്മതിക്കുന്നു. ഇവിടംവിട്ടു മുന്നോട്ടു പോകാന്‍.

ഇന്നിവിടെ ഞാന്‍ തനിച്ചാണല്ലോ..? വര്‍ഷങ്ങള്‍ക്ക് പിറകിലേക്കുള്ള ഈ യാത്രയുടെ തുടക്കത്തില്‍ ഞാന്‍ ആഗ്രഹിച്ചത്‌ ഈ ഏകാന്തതയായിരുന്നില്ലല്ലോ..? എവിടെ ഇന്നെന്‍റെ സുഹൃത്തുക്കളും, ഒച്ചയും ബഹളവും, പിന്നെ കുറെ നല്ല നിമിഷങ്ങളും.. ആര്‍ത്തു തിമിര്‍ക്കുന്ന മഴയില്‍പ്പോലും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഇന്ന് മഴയുടെ ആരവവും എന്നിലെ ആഘോഷങ്ങളും പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാന്‍ വീണ്ടും തനിച്ചായി... ഈ കൊന്നപ്പൂമരച്ചുവട്ടില്‍.

ഓര്‍മ്മകളില്‍, ഞങ്ങള്‍ ആമോദത്തില്‍ ജീവിക്കുകയായിരുന്നു. ഞങ്ങളില്‍ 'അവനോ അവളോ' ഇല്ലായിരുന്നു. ഞങ്ങള്‍ ഞങ്ങളായിരുന്നു. ഇതില്‍ ആരും ആരെയും പ്രണയിച്ചില്ല. പരസ്പരം ഉള്ളു തുറന്നു ചിരിച്ചു സ്നേഹത്തോടെ... ഹ്രദയപൂര്‍വ്വം. തമ്മില്‍ പറയാത്തതും അറിയാതതുമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ അഹങ്കരിച്ചു. പക്ഷെ, ഇടക്കെപ്പോഴോ ഞാന്‍ കൂട്ടത്തില്‍ നിന്നുമല്‍പം മാറി നടന്നു. അതെ, അതൊരു വഞ്ചനയായിരുന്നു. മറ്റുള്ളവരോടോ ഈ എന്നോട് തന്നെയോ ഞാന്‍ ചെയ്ത ഒരു ചതിയായിരുന്നുവത്.

ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു പോയി. അല്ല പ്രണയിച്ചു പോയി. സ്നേഹമെന്നും നമ്മളില്‍ ഉണ്ടായിരുന്നുവല്ലോ..? അതെ, എനിക്ക് നിന്നോട് പ്രണയം തന്നെയായിരുന്നു. എനിക്കിതൊരു ചതിയായി തോന്നിയെങ്കിലും{?}നിന്നോടുള്ള എന്‍റെ ഇഷ്ടത്തെ/സ്നേഹത്തെ/പ്രണയത്തെ എനിക്ക് ഉപേക്ഷിക്കാനായില്ലാ. കാരണം,നീ എനിക്കത്രമേല്‍ പ്രിയമുള്ളവനായിരുന്നു. അതിനുശേഷമാണെന്ന് തോന്നുന്നു ഞാനീ കൊന്നമരച്ചുവട്ടിലിരിക്കിരിക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പക്ഷെ, അവരാരുമെന്നെയതിനു അനുവദിക്കാറില്ലായിരുന്നു. എന്നാല്‍, അന്ന് ഞാന്‍ കൊതിച്ചതെന്തുവോ അതിന്നു ഞാന്‍ വെറുക്കുന്നു. ഇന്നെനിക്ക് ഇങ്ങനെ ഒറ്റക്കിരിക്കുവാനാകുന്നില്ലാ. മുമ്പെന്നെത് പോലെ എല്ലാവരുമൊന്നൊത്തു കൂടിയിരുന്നെങ്കിലെന്നു ഞാന്‍ വൃഥാ മോഹിച്ചു പോകുന്നു.

പിന്നീടെന്നാണ് നിങ്ങളെന്‍റെ 'കള്ളം' കണ്ടു പിടിച്ചത്..? ഞാനതിനെ ഉച്ചത്തില്‍ പറഞ്ഞിരുന്നില്ലല്ലോ.? എനിക്കതിനെ എന്നോട് തന്നെയും പറയാന്‍ ഭയമായിരുന്നുവല്ലോ..? എന്നിട്ടും, നിങ്ങളത് വായിച്ചെടുത്തു. "മുഖം മനസ്സിന്‍റെ കണ്ണാടിയെന്നു" പറയുന്നതെത്ര ശരി..!! പിന്നീടെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു., അവസാന വര്‍ഷ പരീക്ഷാ ഹാള്‍ ഇന്നുമെന്‍റെ ഓര്‍മ്മയിലുണ്ട്. പൂപ്പലേല്‍ക്കാത്തൊരു ചിത്രം കണക്കെ അതിന്നുമെന്‍റെ മനസ്സില്‍ തിളങ്ങുന്നു. എന്നിട്ടും..... എല്ലാം മതിയാക്കി....... {മതിയായിട്ടായിരുന്നില്ലാ, പക്ഷെ, പിന്നീടവിടം നാം മാറ്റാര്‍ക്കോവേണ്ടി ഒഴിച്ചിടാന്‍ നാം നിര്‍ബന്ധിതരായിരുന്നുവല്ലോ..?} നമ്മള്‍ പിരിഞ്ഞ ആ ദിവസം നീ പറഞ്ഞ വാക്കുകള്‍. അതായിരുന്നുവല്ലോ എന്‍റെ അവസാന 'കവിത'.!!!

"ഓര്‍ക്കും,നിന്നെ ഞാന്‍ എന്നുടലില്‍
ചാരം പൊതിയും നാള്‍ വരെയും.
പക്ഷെ,ഓര്‍ക്കരുതെന്നെനീ നിന്നുടലില്‍
വാര്‍ദ്ധക്യം വന്നണയും വരെയും"

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ.... എന്തായിരുന്നു അതിന്‍റെ അര്‍ത്ഥം...?
അന്നതിനെ മനസ്സിലാക്കാന്‍ എനിക്കായില്ലാ... പക്ഷെ, ഇന്നതിനെ ഞാന്‍ ഇങ്ങിനെ കൂട്ടി വായിക്കുന്നു. നിന്‍റെ ഓര്‍മ്മയില്‍ ഞാനുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. നിന്നെ ഞാന്‍ ഓര്‍ക്കാതെ ആയതെന്നെന്നോ അതുമെനിക്കറിയില്ല. എന്നാല്‍ നിന്നെ ഞാനിന്നോര്‍ക്കുമ്പോള്‍ എനിക്കുറപ്പായി എന്നില്‍ വാര്‍ദ്ധ്യക്യത്തിന്‍റെ അടയാളങ്ങള്‍ പ്രകടമായിയെന്ന്‌. ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്നു ഞാന്‍ അനുഭവിക്കുന്നതും ഈ നിമിഷം തന്നെ...! അല്ലായിരുന്നുവെങ്കില്‍, നിന്‍റെയാ അവസാന വാക്ക് ഞാനിത്ര കണ്ടു അനുസരിക്കില്ലായിരുന്നുവല്ലോ...? എനിക്കിവിടം വിടാന്‍ സമയമായെന്നറിയിച്ചു കൊണ്ട് സമയ സൂചിക അതിവേഗത്തില്‍ ചലിക്കുന്നു..... വാര്‍ദ്ധക്യത്തിന്‍റെ മരുന്ന് മണക്കുന്ന ഇടുക്കത്തിലേക്ക് മടക്കയാത്രയാകുമ്പോള്‍, ഞാന്‍ വീണ്ടുമാശിച്ചു പോകുന്നു. "നിന്‍റെ 'വാക്കിനെ' മനസ്സാ വരിച്ച എന്നെയും തേടി ആ വാക്കിനെ സത്യമാക്കാന്‍ നീ വരുമെന്ന്".

പ്രിയമുള്ളവനെ... ഇന്നെന്നുടലില്‍ വാര്‍ദ്ധക്യം കടന്നാക്രമിച്ചു കഴിഞ്ഞു. ഇനി നിന്‍റെ സമ്മതത്തോടെ തന്നെ ഞാന്‍ നിന്നെ ആഗ്രഹിച്ചു കൊള്ളട്ടെ...!! എന്‍റെ കാത്തിരിപ്പിന്നൊടുവില്‍ നമ്മുടെ കൊന്നപ്പൂമരം വീണ്ടും പൂ പൊഴിക്കുമായിരിക്കുമല്ലേ.......???????